District News
തിരുവനന്തപുരം: സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര സംഗമം "മൈത്രി- 2026' ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മുഖ്യമന്ത്രി.
മനുഷ്യർ ഭേദചിന്തകളില്ലാതെ ജീവിക്കുകയും മാനുഷിക മൂല്യങ്ങൾക്കു വിലകൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പല സ്വാതന്ത്ര്യങ്ങൾക്കും ഭീഷണി നേരിടുന്ന കാലത്താണു നാം ജീവിക്കുന്നത്. അത്തരം പശ്ചാത്തലത്തിൽ മൈത്രിയുടെ പ്രസക്തി ഏറി വരുകയാണ്. ഏവരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണു കേരളം.
ആ പാത തുടരാൻ കഴിയണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മതമൈത്രിയുടെ സന്ദേശത്തെ സ്വീകരിച്ച് മലങ്കരസഭയോട് രാഷ്ട്രീയ സാമുദായിക സാംസ് കാരിക സമൂഹം കാട്ടുന്ന സ്നേഹത്തിന് നന്ദിയുണ്ടെ ന്നു കാതോലിക്കാ ബാവാ പറഞ്ഞു.
2026 അനുഗ്രഹപ്രദമായ പുതുവത്സരമായി മാറട്ടെയെന്നും ബാവാ ആശംസിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സ്വാഗതം ആശംസിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ജോസ് കെ. മാണി, പി.ജെ. ജോസഫ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, രമേശ് ചെന്നിത്തല, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, റവ. ഡോ. തോമസ് വർഗീസ് അമയിൽ എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, പി. പ്രസാദ്, വീണാ ജോർജ്, ചീഫ് വിപ്പ് എൻ. ജയരാജ്, വി. മുരളീധരൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
Kerala
കോട്ടയം: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ഏതു മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിന്റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.
ആർഎസ്എസിന്റെ പോഷക സംഘടനകളായിരിക്കുന്ന ബജ്റംഗ്ദളും അതുപോലെ വിഎച്ച്പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ആരാധനാലയങ്ങൾ നിർമിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ സംഘടനകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരേ ശബ്ദമുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്എസിന്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോട്ടയത്തെത്തി കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
NRI
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് വൻ വിജയമായി
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം അംഗങ്ങളായ റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), അകില സണ്ണി, ഉമ്മൻ സ്കറിയ എന്നിവർ സന്ദർശനം നടത്തി.
Kerala
കോട്ടയം: സഭകള്‍ തമ്മിലുള്ള പുതിയ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, കേസുകള്‍ ഉണ്ടാകാതിരിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. 2017ല്‍ വന്ന വിധിന്യായങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകണം. കോടതിവിധി മാറ്റിവച്ചു ചര്‍ച്ച ചെയ്യാനാകില്ല. കോടതിയില്‍ ഏതാനും പള്ളികളുടെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസിന്റെ വാദം പൂര്‍ത്തിയായതാണ്. ഇതിന്റെ വിധി വന്ന ശേഷം വീണ്ടും കേസ് സജീവമാകുമെന്നാണ് വിചാരിക്കുന്നത്.
കോടതിയില്‍നിന്നു പള്ളികള്‍ സംബന്ധിച്ച് അതിന്റെ അന്തിമവിധി വരുന്ന മുറയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുകയാണെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു സഭയല്ല മുന്‍കൈ എടുക്കുന്നത്. സഭകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് എതിരല്ല. അതിനു ചില വഴികളുണ്ട്. സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ആ വഴിക്കു മാത്രമേ ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ആറു പള്ളികളുടെ കേസാണ് ഇപ്പോള്‍ സുപ്രധാന വിഷയം. മറ്റു ചില പള്ളികളുടെ കാര്യത്തില്‍ കേസുകള്‍ കോടതിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും വാദങ്ങള്‍ ആരംഭിച്ചിട്ടില്ല.
തുര്‍ക്കി ബര്‍സയിലെ ഇസ്നികില്‍ നടന്ന നിഖ്യാ സൂനഹദോസ് വാര്‍ഷികത്തിന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ച ഏകസഭാമേലധ്യക്ഷന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാണ്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ തലവന്മാരുടെ സംഗമമാണ് നിഖ്യായില്‍ നടന്നത്. എല്ലാ തലവന്മാര്ക്കും ഒരേപ്രാധാന്യമാണ് നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.
District News
കോട്ടയം: അര്‍ഹതപ്പെട്ട സഭാംഗങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചിട്ടുണ്ടെന്നാണ് സഭ കരുതുന്നതെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിഗണന നല്‍കിയെങ്കിലും പിന്നീടേ ഇതുസംബന്ധിച്ചു വ്യക്തത വരികയുള്ളു. സ്ഥാനാര്‍ഥിത്വം നല്കുന്നതിനു സഭ പരിശ്രമിക്കാനൊക്കുകയില്ലല്ലോ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോഴെ കണക്കെടുക്കാന്‍ സാധിക്കുകയില്ല. സഭയ്ക്ക് എപ്പോഴും ഒരു രാഷ്ട്രീയ നിലപാടേയുള്ളു. അതു സഭ മക്കളുടെ നിലപാടാണ്.
സഭയുടെ മനസറിഞ്ഞ് വിശ്വാസികള്‍ കൃത്യമായി അതതു സമയത്ത് അവർ ഉചിതമായി വോട്ട് ചെയ്യുന്ന രീതിയാണുള്ളത്. മുകളില്‍നിന്നു താഴേക്ക് ഇന്നത് ചെയ്യുകയെന്നു പറയുന്ന പ്രവണത സഭയ്ക്കില്ല. എന്നാല്‍ സഭയുടെ യഥാര്‍ഥ മനസ് അറിയാനുള്ള കഴിവ് സഭാമക്കള്ക്കുണ്ടെന്ന ഉറപ്പ് സഭതലപ്പത്തിരിക്കുന്നവര്ക്കുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. സഭയ്ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ സഭമക്കള്‍ക്ക് നല്ലവണ്ണം അറിയാം. അതറിഞ്ഞ് രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കുകയും ചെയ്യുന്നവരെ കൃത്യമായി തിരിച്ചറിയാനുള്ള പ്രാപ്തി പ്രത്യേകിച്ചു യുവതലമുറയ്ക്കു നല്ലവണ്ണമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.
Kerala
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.
ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. ഡിസംബര്‍ ഒന്നിനു ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ചുമതലയേല്‍ക്കും. നിലവില്‍ കുന്നംകുളം ഭദ്രാസനാധിപനാണ്.